തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപ.
ബ്ലോക്ക് പഞ്ചായത്തിൽ ഇത് 75,000 രൂപയും ജില്ലാ പഞ്ചായത്തിൽ 1.50 ലക്ഷം രൂപയുമാണ്. മുനിസിപ്പാലിറ്റികളിൽ പരമാവധി 75,000 രൂപയും കോർപറേഷനിൽ 1.50 ലക്ഷം രൂപയും ചെലവാക്കാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ ചെലവു നിരീക്ഷകരുണ്ടാകും. മത്സരിച്ച എല്ലാ സ്ഥാനാർഥികളും തെരഞ്ഞെടുപ്പു ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നൽകേണ്ടത്. ഓണ്‍ലൈനായും വരവ് ചെലവു കണക്കു സമർപ്പിക്കാം.
സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവു കണക്കാണ് നൽകേണ്ടത്. സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുകയുടെ കണക്കു നൽകണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. അവയുടെ ഒറിജിനൽ സ്ഥാനാർഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാനാർഥികളെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും.